ബംഗാളി ഭാഷയിലും സ്വാഗതം പറഞ്ഞ അമേരിക്കൻ നിർമിത ഹ്യൂമനോയ്ഡ് റോബോട്ട് ഫിഗർ 3 യെ പരിചയപ്പെടുത്തി മെലാനിയ ട്രംപ്. യുഎസിലെ പ്രഥമ വനിത വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഫോസ്റ്ററിംഗ് ദ ഫ്യൂച്ചർ ടുഗദർ എന്ന ആഗോള ഉച്ചകോടിയിൽ, അമേരിക്കൻ നിർമിത ഹ്യൂമനോയ്ഡ് റോബോട്ട് ഫിഗർ 3 വിരുന്നുകാരെ സ്വീകരിച്ചു.
ഫിഗർ 3 എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ റോബോട്ടിക്സ് കമ്പനിയായ ഫിഗർ ആണ് നിർമിച്ചിരിക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നുള്ള പ്രഥമ വനിതകൾ പങ്കെടുത്ത ചടങ്ങിൽ ബംഗാളി ഉൾപ്പെടെയുള്ള 11 വിദേശ ഭാഷകളിൽ ഫിഗർ 3, അതിഥികളെ സ്വാഗതം ചെയ്ത് വിസ്മയിപ്പിച്ചു.
ബംഗാളിയിൽ സ്വാഗതം എന്ന് അർഥം വരുന്ന വാക്കിനൊപ്പം ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, ജാപ്പനീസ്, ഹീബ്രു, സ്ലോവേനിയൻ, യുക്രെയ്ൻ, ജോർജിയൻ ഭാഷകളിലും ഇത് സംസാരിച്ചു.
ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ, ഇസ്രായേൽ പ്രഥമ വനിത സാറ നെതന്യാഹു എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് മെലാനിയ ട്രംപ് ഈ റോബോട്ടിനെ പരിചയപ്പെടുത്തിയത്.
മെഷ് തുണികൊണ്ട് പൊതിഞ്ഞ ശരീരവും കൃത്യതയാർന്ന സെൻസറുകളും കാമറകളും ഉള്ള ഈ റോബോട്ടിനെ വീട്ടുജോലികൾക്കായി രൂപകൽപ്പന ചെയ്ത ഒന്നായാണ് കമ്പനി വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസിലെ തന്റെ ആദ്യത്തെ ഹ്യൂമനോയ്ഡ് അതിഥിയായി ഫിഗർ 3യെ മെലാനിയ വിശേഷിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രസക്തിയെക്കുറിച്ച് സംസാരിച്ച അവർ, ഭാവിയിൽ എഐ സാങ്കേതികവിദ്യ മൊബൈൽ ഫോണുകളിൽ നിന്ന് മാറി മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയ്ഡുകളിലേക്ക് മാറുമെന്നും ഇത് പഠനത്തിലും ദൈനംദിന ജീവിതത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചൂണ്ടിക്കാട്ടി.